Saturday, February 20, 2010

ലഹരിയിലേക്ക് ഒരു യാത്ര

ലഹരിയിലേക്ക് ഒരു യാത്ര

ദിവസേന പോലെ അന്നും ആ ബാലന്‍ റോഡിനോട് ചേര്‍ന്നുള്ള ഗേറ്റില്‍ പിടിച്ചു കാഴ്ചകള്‍ കണ്ടു നില്‍ക്കുകയായിരുന്നു. അപ്പോള്‍ അതാ നടന്നു വരുന്നു ഖാദര്‍. എന്നത്തേയും പോലെ, അന്നും ഖാദര്‍ അഞ്ചുമണിയോട് കൂടി വായനശാല തുറക്കുവാനുള്ള പോക്കായിരുന്നു അത്. ആ കൊച്ചു ഗ്രാമത്തിനെ പുറംലോകവുമായി ബന്ധപ്പെടുത്തുന്ന ഏക സ്ഥാപനം ആ ഇടിഞ്ഞു പൊളിഞ്ഞു വീഴരയുള്ള കെട്ടിടത്തില്‍ സ്ഥിതി ചെയ്യുന്ന വായശലയും, അതിലെ ഉച്ചഭഷിനിയോടു കൂടിയുള്ള ഒരു റേഡിയോ യും ആയിരുന്നു. ഖാദര്‍ ആയിരുന്നു ആ വായനശാല നടത്തിപ്പുക്കാരന്‍. ഞങ്ങളുടെ ഗ്രാമത്തിലെ കോളേജ് വിദ്യാഭ്യാസം ഒക്കെ കഴിഞ്ഞു ജോലി അന്വേഷിച്ചു നടക്കുന്ന ഒരു നല്ല ചെറുപ്പക്കാരന്‍ . ഉപജീവനത്തിനു സര്‍ക്കാര്‍ കൊടുക്കുന്ന ഒരു തുച്ചമായ സംബലത്തില്‍ കൃത്യതയോടെ തന്റെ ജോലി നോക്കിനടത്തിയിരുന്ന ഒരു സാധു മനുഷ്യന്‍. ആ ബാലനും അയാളുടെ കുടുംബവും തമ്മില്‍ ഉള്ള ഏക ബന്ധം, ദിവസേന ആ ബാലന്റെ വീട്ടില്‍ നിന്നു ഖാദറിന്റെ അമ്മ വാങ്ങി കൊണ്ടു പോകുന്ന ഒരു ലിറ്റര്‍ പാലാണ്. ദാരിദ്ര്യം നിറഞ്ഞു നില്ക്കുന്ന ആ വീട്ടിലെ ഒരേയൊരു സുഖലോലുപതയാണ് ആ ഒരു ലിറ്റര്‍ പാല്‍. ആ കൊച്ചു ബാലന്റെ അമ്മൂമ്മ സ്നേഹത്തോടെ നല്കുന്ന അളവിലും കൂടുതലുള്ള ആ പാലിന്റെ വില ഖാദറിന് നല്ലവണ്ണം അറിയാമായിരുന്നു. കാരണം, പലപ്പോഴും, പാലിന്റെ വില രണ്ടോ മൂന്നോ മാസം കഴിഞ്ഞാലും കൊടുക്കാന്‍ പറ്റാറില്ല.

അന്ന് വൈക്കീട്ടു വായനശാലയിലേക്കുള്ള നടത്തത്തിനിടയില്‍ ഖാദര്‍ ആ കൊച്ചു ബാലനോട് ചോദിച്ചു :

കുട്ടന്‍ വരുന്നോ എന്റെ കൂടെ വായനശാലയിലേക്ക്? കുറച്ചു നല്ല പുസ്തകങ്ങള്‍ ഞാന്‍ വായിക്കാന്‍ തരാം.

അമ്മൂമയോട് ചോദിച്ചിട്ട് ഞാന്‍ വരാം, ഖാദര്‍ നടന്നോളൂ, കുട്ടി പറഞ്ഞു. അമ്മ സ്കൂളില്‍ നിന്നുള്ള വരവും കാത്തുള്ള നില്‍പ്പും കൂടിയായിരുന്നു അത്. അകത്തേക്കോടി, അമ്മൂമയോട് സമതം ചോദിച്ചു, കുട്ടി പതുക്കെ പടിവാതില്‍ തുറന്നു പുറത്തേക്കിറങ്ങി. ഒന്നോ രണ്ടോ ബസ്സുകളെ അന്ന് ഗ്രാമത്തിലെ വഴിയിലൂടെ ഓടിയിരുന്നുള്ളൂ . അതിനാല്‍ പതുക്കെ പതുക്കെ വഴിയോരതോടെ ബാലന്‍ ഗ്രാമീണ വായനശാലയെ നോക്കി നടന്നു. അപ്പോഴേക്കും ഖാദര്‍ വായനശാല തുറന്നു റേഡിയോ പ്രവര്തിപ്പിച്ചിരുന്നു. അതിലൂടെ ആകാശവാണിയുടെ പരിപാടികള്‍ ഉച്ചത്തില്‍ കേള്‍ക്കായിരുന്നു. അത് ഗ്രാമത്തിലെ വായനക്കാര്‍ക്കുള്ള ഒരു സിഗ്നല്‍ കൂടിയായിരുന്നു - ഇതാ ഖാദര്‍ എത്തി, നിങ്ങള്ക്ക് വന്നു പുസ്തകം മാറ്റാം.

പൊട്ടി പൊളിഞ്ഞ വാതില്‍ പതുക്കെ തള്ളി തുറന്നു കൊച്ചു ബാലന്‍ ചിതലരിച്ചു തുടങ്ങിയ ആ പടികളിലൂടെ സാവധാനം മുകളിലേക്ക് കയറി. തെന്നി വീഴുമോ എന്നുള്ള ഭയമും ഇല്ലാതിരുന്നില്ല ആ കുഞ്ഞു മനസ്സില്‍.

വീഴാറായ ഒരു ബെന്ച്ചും ഒരു കൊച്ചു മേശയും ഏതാനും പുസ്തകങ്ങള്‍ തിക്കി നിറച്ച ഏതാനും അലമാരകളും ആയിരുന്നു അവിടത്തെ കാഴ്ചകള്‍. ഓ , കുട്ടന്‍ വന്നുവോ? തടിച്ച രജിസ്റ്റര്‍ പുസ്തകത്തില്‍ നിന്നു തലയുയര്‍ത്തി ഖാദര്‍ ചിരിച്ചു കൊണ്ടു പറഞ്ഞു. ഏത് പുസ്തകം വേണമെങ്കിലും കുട്ടന്‍ എടുത്തു വായിച്ചോള്ളൂ, ഖാദര്‍ പറഞ്ഞു. എന്താ ചെയ്യേണ്ടത് എന്നറിയാതെ പകച്ചു നിന്ന കുട്ടിയെ കണ്ടു ഖാദര്‍ പറഞ്ഞു - അല്ലെങ്കില്‍ വേണ്ട ഞാന്‍ തന്നെ തരാം. വീഴാറായ വാതിലുള്ള ഒരു അലമാര തുറന്നു ഒരു തടിച്ച പുസ്തകം എടുത്തു രജിസ്റ്റര്‍ ചെയ്തു ഖാദര്‍ കുട്ടിക്ക് കൊടുത്തിട്ട് പറഞ്ഞു - കൊട്ടാരത്തില്‍ ശങ്കുണ്ണി എഴുതിയ ഐതിഹ്യമാലയാണ് - ഇതു കൊണ്ടു പോയി വായിച്ചു നോക്കൂ. നല്ല പുസ്തകമാണ്. ഇതു കഴിഞ്ഞാല്‍ വേറെ തരാം.

എന്തോ വലിയ നിധിക്കിട്ടിയപോലെ അടര്‍ന്നു വീഴാറായ ചവിട്ടുപടികളിലൂടെ തിരക്കിട്ട് വീടിലെക്കൊടിയ ആ ബാലന്‍ അന്ന് അറിഞ്ഞിരുന്നില്ല അത് ഖാദര്‍ ആ ബാലനില്‍ കുത്തി വച്ച വളരെ വലിയ ഒരു ലഹരിയാണ് എന്ന്.

രമേഷ് മേനോന്‍

No comments:

Post a Comment