Friday, September 5, 2008

റമദാന്‍ ചിന്തകള്‍ 05

റമദാന്‍ ചിന്തകള്‍ 05

ഇന്നു പുണ്യമാസമായ റമദാന്‍ മാസത്തിലെ അന്ചാം ദിവസ്സം. കൂടാതെ വെള്ളിയാഴ്ചയും. ഈ വര്ഷത്തെ പുണ്യ മാസ്സം തുടങ്ങിയിട്ട് നമ്മുക്ക് കിട്ടുന്ന ആദ്യത്തെ വെള്ളിയാഴ്ച. ആഴ്ചയില്‍ ആറു ദിവസവും രാവും പകലും ഒഴിവില്ലാതെ പണിയെടുക്കുന്ന സാധാരണക്കാരായ തൊഴിലാളികള്‍ക്ക് ആകെ കിട്ടുന്ന ഒരേ ഒരു ഒഴിവു ദിവസം. തങ്ങളുടെ കഷ്ടപ്പടുകളെല്ലാം മറന്നു ശരീരത്തിന്റെയും മനസ്സിന്റെയും അസ്വസ്ഥതകള്‍ ഒന്നും വക വയ്ക്കാതെ കഠിന അധ്വാനം ചെയ്യുന്ന സാധാരണക്കാരായ തൊഴിലാളികള്‍ക്ക് മുഴുവന്‍ സമയവും ഈശ്വരനില്‍ സമര്‍പ്പിക്കാന്‍ കിട്ടുന്ന ഏക ദിവസം.

അപ്പോള്‍ ഇന്നത്തെ ചിന്തകള്‍ അത്തരം ഒന്നോ രണ്ടോ തൊഴിലാളികളെ കുറിച്ചു ആവട്ടെ. ഇവിടെ അടുത്തുള്ള ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ഇടയ്ക്ക് ഞാന്‍ പോകാറുണ്ട്. എനിക്ക് വളരെ വേണ്ടപ്പെട്ട ഒരു സുഹൃത്ത് അവിടെ ജോലി ചെയ്യുന്നുണ്ട്. എന്നത്തേയും പോലെ ഇന്നലെ അവിടെ ഒന്നു കയറാം എന്ന് കരുതി. ഒരു ചെറിയ പ്രൊജക്റ്റ്‌ ഓഫീസ്. നാലോ അന്ചോ ജോലിക്കാര്‍ മാത്രമേ അവിടെ ഉള്ളൂ. പുതുതായി ഈ നാട്ടില്‍ വന്ന ഒരു സായ്പ്പാണ് അവിടത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍. കുറച്ചു നാളെ ആയിട്ടുള്ളൂ ഇവിടെ വന്നിട്ട് എന്ന് അറിയാമായിരുന്നു. ഞാന്‍ ചെന്നപ്പോള്‍ കണ്ട കാഴ്ച, അവിടത്തെ ഓഫീസ് ബോയിയെയും സെക്രട്ടറി യെയും പരപരാ എന്ന് ചീത്ത പറയുന്നു അങ്ങേര്‍. കാര്യം തിരക്കിയപ്പോള്‍ എന്തോ നിസ്സാരം, പിന്നെ ഈ സമയത്തു കാപ്പിയോ ചായയോ കിട്ടാന്‍ വൈകിയതില്‍ ഉള്ള ദേഷ്യവും. നോയമ്പ് കാലത്തു ഉള്ള ചുരുങ്ങിയ സമയത്തിനുള്ളില്‍ പല കാര്യങ്ങളും ചെയ്തു തീര്‍ക്കാന്‍ ഉള്ളത് കൊണ്ടു, എന്ത് കൊണ്ടോ എങ്ങനെയോ സമയത്തിന് അങ്ങേര്‍ക്കു ചായ എത്തിക്കാന്‍ വൈകിച്ചു. അതിന് ഉള്ള നിര്ത്തി പോരിക്കലായിരുന്നു, ആ രണ്ടു പാവങ്ങള്‍ക്കും ഞാന്‍ ചെന്ന സമയത്തിന് കിട്ടി കൊണ്ടിരുന്ന ആ ശകാരവര്‍ഷങ്ങള്‍. മുകത്തു ഒരു തരി ചോരയില്ല രണ്ടുപേരുടെയും. അതിഥിയായി വന്ന ഞാനും അവരും ഒരു അക്ഷരം മിണ്ടാതെ സായ്പ്പിന്റെ കസ്സര്‍ത്തു കണ്ടു മിണ്ടാതിരുന്നു.

കുറച്ചു കഴിഞ്ഞു കക്ഷി എങ്ങോട്ടോ പോകാന്‍ വേണ്ടി പുറത്തേക്ക് ഇറങ്ങി. ഗ്ലാസ്സ് ഡോര്‍ മുന്‍ വശത്ത് ആയതു കൊണ്ടു ഞങ്ങള്ക്ക് അങ്ങേരെ നന്നായി കാണാമായിരുന്നു. താഴേക്ക് ഇറങ്ങാന്‍ ഉള്ള ലിഫ്റ്റില്‍ അമര്‍ത്തി അക്ഷമനായി കാത്തു നിന്നു. കുറച്ചു നേരം കഴിഞ്ഞിട്ടും കാണാതായപ്പോള്‍ ലിഫ്റ്റിന്റെ ബട്ടണില്‍ ആഞ്ഞു മൂന്ന് നാല് തവണ അമര്‍ത്തി കുത്തുന്നതും കണ്ടു. പിന്നെയും കുറച്ചു സമയം എടുത്തു ആ ലിഫ്റ്റ് എത്താന്‍. അങ്ങേരു പോവുകയും ചെയ്തു. ഞങ്ങള്‍ ആശ്വസിച്ചു. ഇങ്ങനെയും മനുഷ്യരോ? ആ സാരമില്ല. നമ്മള്‍ ഇങ്ങനെ എത്ര മുതലാളിമാരെയും മാനേജര്‍മാരെയും നിത്യേന കാണുന്നു. കഥ ഇവിടെ തീരുന്നില്ല.

ഞാന്‍ അവിടെ ഒരു ഇരുപതു മിനിട്ട് കൂടി ഇരിക്കനിടയായി.

അപ്പോഴേക്കും അതാ വരുന്നു ഒരു ടെലിഫോണ്‍ കാള്‍. സെക്രട്ടറി ഫൌസിയ ഫോണ്‍ എടുത്തു. അപ്പുറത്ത് നമ്മുടെ സായ്പ്പാണ്. സിറ്റിയില്‍ നിന്നു 30 കിലോമീറ്റര്‍ ദൂരെ മരുഭൂമിയില്‍ ഉള്ള കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ പോയതാണ് കക്ഷി. പകുതി വഴിയില്‍ വച്ചു വണ്ടിയുടെ രണ്ടു ചക്രവും മണലില്‍ താഴ്ന്നു വണ്ടി അനക്കാന്‍ പറ്റാതെ ഉള്ള വിളിയാണ്. ഓഫീസില്‍ നിന്നു വേറെ ഒരു വണ്ടിയും ഡ്രൈവറും ഉടന്‍ വേണം. ആ നട്ടുച്ച നേരത്ത് തിരക്കേറിയ ഗതാഗത കുരുക്കുകളിലൂടെ ഏകദേശം ഒരു ഒന്നര മണിക്കൂര്‍ ഓടിയാല്‍ മാത്രമേ ആര്ക്കും അവിടെ എത്തി ചേരാന്‍ പറ്റുകയുള്ളൂ. അതുവരെ നമ്മുടെ സായ്പ്പിനു ആ കൊടും ചൂടിനോട്‌ തന്റെ ശുണ്ടിയും ദേഷ്യവും എത്ര വേണമെങ്കിലും ഒരു ക്ഷാമവും കൂടാതെ എടുക്കാം.

ഡ്രൈവറും ഓഫീസ് ബോയിയും കൂടി അവിടേക്ക് പുറപ്പെട്ടപ്പോള്‍ ഞാന്‍ പെട്ടെന്ന് ഓര്ത്തു പോയി - ഇപ്പോള്‍ എല്ലാ കാര്യങ്ങളും ഓണ്‍ലൈന്‍ ആണ്. നമ്മുടെ കേരള സര്‍ക്കാര്‍ മന്ത്രാലയങ്ങളും മന്ത്രിമാരും വരെ ഓണ്‍ലൈന്‍ ആയി. ആപ്പോള്‍ നമ്മുടെ സര്‍വ ശക്തനായ ഈശ്വരന്‍ മാത്രം എന്തിന് ഓണ്‍ലൈന്‍ ആവാതിരിക്കുന്നു. അദ്ധേഹവും സായ്പ്പിനോടുള്ള, അദ്ധേഹത്തിന്റെ തൊഴിലാളികളോടുള്ള സമീപനത്തിനുള്ള സമ്മാനം ഓണ്‍ലൈന്‍ ആയി, പെട്ടെന്ന് തന്നെ കൊടുത്തു. അതിന്റെ പാഠം അങ്ങേര്‍ പഠിക്കുമോ ആവോ?

1 comment:

  1. എത്ര നല്ല പാഠം! മനുഷ്യന്‍ അനുഭവത്തില്‍ നിന്നു പാഠം പ്ടിചിരുന്നെങ്ങില്‍
    കെ വി ഷംസുദീന്‍

    ReplyDelete